ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പായിപ്പാട് ഗ്രാമം മടപ്പള്ളി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. വടക്ക് പടിഞ്ഞാറ് ചങ്ങനാശ്ശേരി, തെക്ക് പടിഞ്ഞാറ് തിരുവല്ല, കിഴക്ക് മല്ലപ്പള്ളി, തെക്കേയറ്റത്ത് ചെങ്ങന്നൂർ എന്നിവയാണ് ഇതിന്റെ അതിർത്തികൾ.

ജനസംഖ്യാശാസ്‌ത്രം

2011-ലെ ഇന്ത്യൻ സെൻസസ് പ്രകാരം, പായിപ്പാട് ജനസംഖ്യ 10,321 പുരുഷന്മാരും 11,017 സ്ത്രീകളും ഉൾപ്പെടെ 21,338 ആയിരുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ ജനസംഖ്യയുടെ ഏകദേശം 9.2% ആയിരുന്നു. പട്ടണത്തിലെ ഉയർന്ന സാക്ഷരതാ നിരക്ക 97.7% സംസ്ഥാന ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

ഭരണനിർവ്വഹണം

മാടപ്പള്ളി ബ്ലോക്കിനും ചങ്ങനാശ്ശേരി താലൂക്കിനും കീഴിലുള്ള പായിപ്പാട് ഗ്രാമപഞ്ചായത്തിലുൾപ്പെട്ടതാണ് ഈ പ്രദേശം. പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങൾ, ജലവിതരണം, ശുചിത്വം, പ്രാദേശിക വികസനം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തിനാണ്. ഈ പ്രദേശംകോട്ടയം ലോക്സഭാ മണ്ഡലംനിയമസഭാ മണ്ഡലം: ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലം

ചരിത്രം

ചങ്ങനാശ്ശേരി താലൂക്കിലെ മാടപ്പള്ളി പകുതി വില്ലേജിൽ ഉൾപ്പെട്ടിരുന്ന തൃക്കൊടിത്താനം, പായിപ്പാട് എന്നീ പ്രദേശങ്ങൾ ചേർത്ത് 1953 ലാണ് പഞ്ചായത്ത് നിലവിൽ വന്നത് .

ചരിത്രാതീതകാലത്ത് ചങ്ങനാശ്ശേരിയും പരിസര പ്രദേശങ്ങളും കടലിനടിയിലായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വലിയ കടൽത്തീരം കാലന്തരത്തിൽ പെരുന്നയായി തീർന്നെന്നും കടലിനടുത്ത ചേരി ചെങ്ങ (ചെങ്ങ = വെള്ളം )ചങ്ങനാശ്ശേരിയായി തീർന്നന്നും കായലിനടുത്തുള്ള പായൽ പായിപ്പാടായി മാറിയെന്നുമാണ് ഈ സ്ഥലനാമം സംബന്ധിച്ചുള്ള നിഗമനം . കരഭൂമിയെ പയറ്റുപ്പാടെന്നും വിളിച്ചിരുന്നതിനാൽ പാതിപ്പാടം ക്രമേണ പായിപ്പാടായിമാറിയതാകാനുള്ള സാധ്യതയുമുണ്ട് . വിസ്തൃതിയുടെ ഏതാണ്ട് പകുതിപ്പാടവും പകുതി കരയുമായി സ്ഥിതി ചെയ്യുന്ന പാതിപ്പാടം ലോപിച്ചാണ് പായിപ്പാടായതെന്നും അതല്ല പ്രകൃതി സൌന്ദര്യം കൊണ്ട് സർവ്വരേയും മാടിവിളിക്കുന്ന വാ ഇപ്പാടാണ് കാലാന്തരത്തിൽ പായിപ്പാടായതെന്നും അഭിപ്രായമുണ്ട് .

ആദിമവാസികൾ

ചേരമർ, സാംബവർ, വർണ്ണവർ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ ആദിമനിവാസികൾ . അവരുടെ ആരാധനാമൂർത്തികളായ മൂർത്തികൾ, യക്ഷികൾ ശക്തിസ്വരൂപിണിയായ ഭദ്ര ഇവയുടെ പ്രതിഷ്ഠാ സ്ഥാനങ്ങൾ ഗ്രാമത്തിന്റെ പലഭാഗങ്ങളിലും ഇന്നുമുണ്ട്. ഒരുകാലത്ത് ഇവിടംനിബിഡ വനമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന വിധത്തിൽ ഇവിടുത്തെ പാടങ്ങളിൽ പത്തടിയോളം താഴ്ചയിൽ എവിടെയും സുലഭമായി കണ്ടാമരങ്ങൾ കണ്ടിരുന്നു . ഇതേ നിരപ്പിൽ തന്നെ കൂറ്റൻ വൃക്ഷങ്ങളുടെ കുറ്റിച്ചോടുകളും തടിച്ച വേരുകളും കാണപ്പെട്ടിരുന്നു . പായിപ്പാട് ഒരറ്റം മുതൽ മറ്റേഅറ്റം വരെ ഓരോ കിലോമീറ്റർ ഇടവിട്ട് കല്ലുവെട്ടിത്താഴ്ത്തി കൽപടവോടുകൂടിയ വിസ്തൃതമായ കുളങ്ങൾ ഈ ഗ്രാമത്തിൻറെ പൗരാണികതയുടെ തെളിവാണ് .

 

ഈ പഞ്ചായത്തിലെ നാലുകോടിയെക്കുറിച്ച് ഉണ്ണുനീലി സന്ദേശത്തിൽ പരാമർശമുണ്ട് . ഉണ്ണുനീലി സന്ദേശത്തിൽൻറെ രചനാകാലം എ.ഡി 1373-1374 ആയതിൽനിന്നും നാലുകോടി 14-ആം നൂറ്റാണ്ടിന് മുൻപേതന്നെ കീർത്തിയാർജിച്ചിരുന്നു . രാജധാനിയായ തിരുവനന്തപുരം തൊട്ട് മാവേലിക്കര ഏറ്റുമാനൂർ കൊട്ടാരങ്ങളെ ബന്ധപ്പെടുത്തി കൊച്ചി തലസ്ഥാനമായ തൃപ്പൂണിത്തറ കൊട്ടാരംവരെ നീണ്ട്കിടക്കുന്ന രാജവീഥി പായിപ്പാട് നാലുകോടി കവലയിലൂടെയാണ് കടന്ന്പോകുന്നത്, ശ്രീവല്ലഭക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം ഇവയെ ബന്ധിച്ചിരുന്നത് ഈ പാതയാണ്. ഈ രാജപാതയെവെട്ടി മുറിച്ച് കൊണ്ട് പായിപ്പാട്ട് കവലമുതൽ ചങ്ങനാശ്ശേരി പട്ടണത്തിലേക്കൊരു വീതിയേറിയ റോഡും പൌരാണികമായി തന്നെയുണ്ടായിരുന്നു . നാലുകോടി മുതൽ തെക്കോട്ട് കല്ലുകടവ് പാലം വരെയുള്ള റോഡാണ് പണ്ടുകാലത്തെ കൊല്ലാപുരം സ്ട്രീറ്റ്. അതിന്റെ മധ്യഭാഗത്ത് വരുന്ന ഇന്നത്തെ കോൺവെന്റ് ജംഗ്ഷൻ കേന്ദ്രീകരിച്ച് ചെട്ടികൾക്ക് ഇന്നാട്ടിൽ നൂറ്റാണ്ടുകൾ നീണ്ട വ്യവസായ പ്രധാനമായ ഒരു സംസ്കൃതി വളർത്തിയെടുക്കാൻ കഴിഞ്ഞു. ശൈവാരാധകരായ അവർക്ക് ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളുമുണ്ടായിരുന്നു. കോൺവെന്റ് ജംഗ്ഷന് കിഴക്ക് വശം വലിയകുളം എന്ന പേരിൽ വിസ്തൃതമായ ഒരുകുളം ഉണ്ട്. രണ്ടേക്കർ വിസ്താരമുണ്ടായിരുന്ന ഈ കുളത്തിന് ചുറ്റും പഴക്കമേറിയ കൽകെട്ടുകളും നഗരത്തിന്റെ നഷ്ടശിഷ്ടങ്ങളും ഉണ്ടായിരുന്നു. ഗതകാലത്തുണ്ടായ ഏതോ ഭൂവ്യതിയാനമോ, രാഷ്ട്രീയ അട്ടിമറികളോ, ശക്തി വിന്യാസമോ നാടുവിടാനവരെ നിർബന്ധിച്ചപ്പോൾ പിന്നൊാരുകാലം തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ തങ്ങളുടെ നാണയശേഖരങ്ങളും സ്വർണ്ണപണ്ടങ്ങളും അങ്ങിങ്ങ് കുഴിച്ചിട്ടിട്ടാണവർ കുടിപുറപ്പെട്ടതെന്നാണ് ഐതിഹ്യം.

ചിലചെട്ടികളുടെ കൈവശമുള്ള ചെപ്പേടുകളിൽ പായിപ്പാടിന്റെ ഭൂലക്ഷണങ്ങളടങ്ങുന്ന ദേശീയാലേഖനങ്ങളും, പായിപ്പാട് തൃക്കൊടിത്താനം ക്ഷേത്രങ്ങളിൽ കാണിക്കയുമായി ചെട്ടിനാട്ടിൽ നിന്നും കൊല്ലംതോറും ചെട്ടികൾ വന്നുകൊണ്ടിരുന്നതും ഈ സംസ്കൃതിക്ക് സാക്ഷ്യമാണ്. ചെട്ടികൾ താമസിച്ചിരുന്ന പ്രദേശം ചെട്ടിച്ചേരിയും, പാണ്ടികൾ താമസിച്ചിരുന്ന പ്രദേശം പാണ്ടിച്ചേരിയുമായി. ചെട്ടികളുടെ പിൻവാങ്ങലിനെ തുടർന്ന് പായിപ്പാട്ട് ബ്രാഹ്മണ-ഹൈന്ദവ അധിവേശം പൂർണ്ണമായി. ഇല്ലത്തെപ്പറമ്പ് ഇല്ലത്തുപ്പറമ്പും ഇല്ലത്തെ കുളം ഇല്ലത്തുകുളവും മനക്കലെ ചേരികൾ മനേച്ചരിയും (മനയത്തുശ്ശേരിയും) പടിയ്ക്കലെ (ഇല്ലത്തെ) വസ്തു പടിക്കലേപറമ്പും അമ്പലം ഇരുന്ന പുരയിടം അമ്പലപറമ്പും ദേവന്റെ കുളം കുര്യാൻകുളവുമൊക്കയായി പരിണമിച്ചു. ഈ കരയിൽ അങ്ങിങ്ങായി ഉണ്ടായിരുന്നതും ഏതാണ്ട് നാമാവശേഷമായിക്കൊണ്ടിരുന്നതുമായ ഹൈന്ദവക്ഷേത്രങ്ങളും കുളങ്ങളും, സർപ്പകാവുകൾ, കുരുതിത്തറകൾ, ആൽത്തിട്ടകൾ, കുര്യാലകൾ, മുതലായവയും ഹൈന്ദവാധിവാസത്തെ ഉറപ്പിക്കുന്നു. പുഞ്ചപ്പാടങ്ങളുടെ നടുവിൽപ്പോലും ആൽത്തറകളും, കൽതിട്ടകളും തറകളും വിഗ്രഹങ്ങളും കാണുന്നുണ്ട്. കൃഷിയുടെ അഭിവൃദ്ധിക്കായി ഇത്തരം തറകളിൽ കാളീപൂജ നടത്തിയിരുന്നതായി പറയപ്പെടുന്നു. ഭദ്രകാളിയാണ് അക്കാലത്തെ ഈഴവരുടെ പ്രധാന ദേവതയെന്ന് എഡ്ഗാർഡ് തേഴ്സ്റ്റൺ എന്ന ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു